ആലപ്പുഴ: കാർത്തികപ്പള്ളി, മാവേലിക്കര താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ താലൂക്കുകളിലെ എൽപിജി ഔട്ട്ലെറ്റ്, ഹോട്ടലുകൾ, പച്ചക്കറിക്കടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.
ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകൾ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് പിടിച്ചെടുത്ത് കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്തു.
കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്, അമിതവില ഈടാക്കൽ എന്നിവയ്ക്ക് എതിരേയുള്ള ശക്തമായ പരിശോധനകൾ വരും ദിവസങ്ങളിൽ മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലെ വിവിധ ഭാഗങ്ങളിൽ തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർമാർ അറിയിച്ചു.
കാർത്തികപ്പളളി താലൂക്ക് സപ്ലൈ ഓഫീസർ ജി. ഓമനക്കുട്ടന്റെയും മാവേലിക്കര താലൂക്ക് സപ്ലൈ ഓഫീസർ എസ്. രാജേന്ദ്രന്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിൽ റേഷനിംഗ് ഇൻസ്പെക്ടർമാരായ എസ്. ഷാജി, നവാസ്, ലക്ഷ്മിനാഥ് തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.